Sunday, June 12, 2011

കോണ്‍ഗ്രസ്സ്‌ നേതാവും പ്രചാരകനായി ആര്‍എംപിയും ജില്ലയില്‍നിന്ന്‌ കോടികള്‍ തട്ടി


സ്വന്തം ലേഖകന്‍
കല്‍പറ്റ: മണിച്ചെയിനുകള്‍ക്കെതിരെ പരാതി പ്രവഹിച്ചതിനു പിന്നാലെ പൊലീസ്‌ ശക്തമായ നടപടി തുടങ്ങി. ബിസാറിനു പിന്നാലെ ആര്‍എംപി (റിസോഴ്‌സ്‌ മണി ആന്‍ഡ്‌ പവര്‍)ക്കെതിരെയും പൊലീസ്‌ കേസെടുത്തു. മള്‍ട്ടി നാഷണല്‍ കമ്പനിയായ ആര്‍എംപി ജില്ലയില്‍നിന്ന്‌ കോടികള്‍ തട്ടിയതായാണ്‌ കരുരുതുന്നത്‌. കാര്‍ഷിക മേഖലയായ വയനാടിന്‌ ഭീഷണിയഗായി മാറിയിരിക്കുകയകണ്‌ മണിച്ചെയിനുകളും മറ്റ്‌ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളും.
5500 രൂപയായിരുന്നു ആര്‍എംപിയിലെ അംഗത്വഫീസ്‌. ഇത്രയും തുക അടച്ചശേഷം രണ്ട്‌ വീതം അംഗങ്ങളെ ചേര്‍ത്താല്‍ ആഴ്‌ചയില്‍ 8000 രൂപ ചെക്കായി ലഭിക്കുമെന്ന്‌ വാഗ്‌ദാനം നല്‍കിയാണ്‌ ആര്‍എംപി ജനങ്ങളെ വലയിലാക്കിയത്‌. ഇപ്പോള്‍ വിദേശത്ത്‌ കഴിയുന്ന ബത്തേരി മൂലങ്കാവ്‌ സ്വദേശിയായ അഭിലാഷ്‌ തോമസാണ്‌ ജില്ലയില്‍ ആര്‍എംപിയെ നയിച്ചത്‌. ഇയാളുടെ വീട്ടില്‍ കഴിഞ്ഞദിവസം ബത്തേരി പോലീസ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. ഇടതും വലതുമൊക്കെയായി ധാരാളം ആളുകളെ ചേര്‍ത്ത സാധാരണക്കാരായ കണ്ണികള്‍ക്ക്‌ ആയിരം രൂപപോലും ലഭിച്ചില്ലെന്നതാണ്‌ വാസ്‌തവം. ചെയിന്‍ സംവിധാനമല്ല. വൈറ്റ്‌ മണി ഉപയോഗിച്ച്‌ ബൈനറി സിസ്‌റ്റത്തിലാണ്‌ ആര്‍എംപിയുടെ പ്രവര്‍ത്തനമെന്നൊക്കെ പറഞ്ഞവരുണ്ട്‌.
ആര്‍എംപിയുടെ കണ്ണിയില്‍ ചേര്‍ന്ന്‌ നല്ല ബിസിനസ്സ്‌ നടത്തുന്നവര്‍ക്ക്‌ ഊട്ടി, കൊടൈക്കനാല്‍, മനാലി, പുരി, ജയ്‌സാല്‍മീര്‍ എന്നിവടങ്ങളില്‍ സന്ദര്‍ശനത്തിന്‌ സൗജന്യ ടൂര്‍ പാക്കേജ്‌, സ്റ്റാര്‍ ഹോട്ടലുകളില്‍ താമസവും ഭക്ഷണവും, ആര്‍എംപിയിലെ അംഗങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കംപ്യൂട്ടര്‍ പരിശീലനത്തിന്‌ സൗജന്യ കമ്പ്യൂട്ടര്‍ പാക്കേജും വാഗ്‌ദാനം ചെയ്‌തു. ഇതിനായി ജില്ലയില്‍ ബത്തേരിയിലും നീലഗിരിയില്‍ ഗൂഡലൂരിലും കംപ്യൂട്ടര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തുടങ്ങിയെങ്കിലും ഇത്‌ തുടക്കത്തിലേ ഒടുങ്ങി. കൂടാതെ ആര്‍എംപിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും അവകാശം നല്‍കി. കോട്ടും സ്യൂട്ടും ഷൂവുമൊക്കെ അണിഞ്ഞെത്തുന്ന എക്‌സിക്യൂട്ടീവ്‌ വീരന്‍മാരെ വിശ്വസിച്ച്‌ പണം നല്‍കിയവര്‍ പലരും കടക്കെണിയിലേക്ക്‌ ഊളിയിടുന്നതിന്‌ വയനാട്‌ സാക്ഷ്യം വഹിച്ചു. അഭിലാഷ്‌ തോമസും ഇയാളുടെ പദവിക്ക്‌ തൊട്ടുതാഴെയുള്ളവരുമൊക്കെ കോടിപതികളായപ്പോള്‍ സാധാരണക്കാരായ പലരും അടച്ച തുകയ്‌ക്ക്‌ 2000 രൂപപോലും തികച്ച്‌ കിട്ടാതെ വിഷമിച്ചു. 2004 ലാണ്‌ ജില്ലയില്‍ ആര്‍എംപി പിടിമുറുക്കുന്നത്‌. ആംവേയും കോണിബയോയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ ആര്‍എംപി വളര്‍ച്ച അതിവേഗതയിലായിരുന്നു. പിന്നീട്‌ പണം നഷ്ടമായവരുടെ വിലാപങ്ങളാണ്‌ വയനാട്ടില്‍ മുഴങ്ങിക്കേട്ടത്‌. ഓരോ കാലങ്ങളിലും ആര്‍എംപി ഓരോ ഉല്‍പ്പന്നങ്ങളാണ്‌ മാര്‍ക്കറ്റിങ്ങിന്‌ ഉപയോഗിച്ചിരുന്നത്‌. അപ്പച്ചട്ടി മുതല്‍ കംപ്യൂട്ടര്‍വരെ വില്‍പ്പന നടത്താനും ആര്‍എംപി ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ക്ക്‌ അവകാശമുണ്ട്‌.
ആര്‍എംപിയുടെ ജില്ലയിലെ പ്രധാന പ്രചാരകരിലൊരാള്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവായിരുന്നു. ഇടപാടുകാര്‍ക്കായി നടത്തുന്ന യോഗങ്ങളില്‍ ഇദ്ദേഹം സ്ഥിരം അധ്യാപകനുമായിരുന്നു അധികാരസ്ഥാനത്തുള്ള ഇദ്ദേഹം. മാനന്തവാടിയിലെ ഒരു മഹിളാകോണ്‍ഗ്രസ്‌ നേതാവും ഈ പദ്ധതിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.