Monday, October 29, 2012

മന്ത്രിസഭ വികസനത്തിന്റെ ഗുണം കണ്ടുതുടങ്ങി.റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിക്കുമെന്ന്

മന്ത്രിസഭ വികസനത്തിന്റെ ഗുണം കണ്ടുതുടങ്ങി. റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിക്കുമെന്ന് പുതിയ റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പ്രഖ്യാപിച്ചിരിക്കുന്നു. മന്ത്രി റെയിലില്‍ കയറിയിട്ടേയുള്ളു. അപ്പോള്‍തന്നെ യാത്രക്കാരോടുള്ള സമീപനം വ്യക്തമായിത്തുടങ്ങി. തൊട്ടുപിറകെ വരും മറ്റു മന്ത്രിമാരുടെയും മിന്നുന്ന പ്രഖ്യാപനങ്ങള്‍. കേരളം പ്രതീക്ഷിക്കാതെ രണ്ടു മന്ത്രിമാരെ കിട്ടിയതിന്റെ ഞെട്ടലിലാണ് ഇപ്പോഴും. ഈ ഞെട്ടല്‍ ആവര്‍ത്തിക്കുമ്പോഹ മനസ്സിലാകും. മന്‍മോഹന്റെ മനസ്സ്. പെട്രോളിയം മന്ത്രി എസ് ജയ്പാല്‍റെഡ്ഡിയെ പറിച്ചുനട്ടു. അല്ലേല്‍ത്തന്നെ ശാരീരിക അവശതകളുള്ളയാളാണ് അദ്ദേഹം. നേരത്തെ മണിശങ്കര്‍ അയ്യര്‍ക്ക് വന്ന ഗതി ഏതായാലും ജയ്പാല്‍റെഡ്ഡിക്കുണ്ടായില്ല. റിലയന്‍സിന്റെ കോപം ചോദിച്ചുവാങ്ങിയ അദ്ദേഹം എവിടാണെന്ന ഇപ്പോള്‍ ആര്‍ക്കും അറിയില്ല.

Sunday, October 28, 2012

മന്ത്രിസഭാ വികസനം ശശിയായത് അഹമ്മദും മാണിയും

കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചു. ആറുപേര്‍ ഇപ്പോള്‍ത്തന്നെ കേരളത്തില്‍നിന്നുണ്ട്. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും വിലകൂട്ടി ഇവര്‍ ജനങ്ങളെ വല്ലാതെ സഹായിക്കുകയും വാരിക്കോരി നല്‍കുകയുമാണ്. അപ്പോഴാണ് കേരളത്തിന് വീണ്ടും പ്രതീക്ഷയും പരിഗണനയും നല്‍കി സോണിയയും മന്‍മോഹനും രണ്ടുപേരെക്കൂടി മന്ത്രിമാരാക്കിയത്. കൊടിക്കുന്നില്‍ സുരേഷിനും ശശി തൂരിനും കൊടിവെച്ച കാറില്‍ പോകാം. തരൂരിന് കുറേക്കൂടി വിയര്‍പ്പോഹരി ലഭിക്കും. മാനവശേഷി വികസിപ്പിക്കാന്‍പോകുകയാണ് തരൂര്‍. കൊടിക്കുന്നിലിന് തൊഴില്‍ ഒന്നും ഇല്ലായിരുന്നുവെന്ന് മാഡത്തിനും മന്‍മോഹനും അറിയാം. ഒരു പണിയാകട്ടെ എന്നു കരുതി. തൊഴില്‍ വകുപ്പില്‍ ചില്ലറ പണി ഏല്‍പ്പിച്ചു. പെട്രോളിനും ഡീസലിനും വില കയറിയാലൊന്നും ഇനി ഇവര്‍ക്ക് പേടിക്കേണ്ട. ഈ വികസനത്തില്‍ 'ശശി'യായത് മുസ്‌ലിം ലീഗും അഹമ്മദും മാണിസാറും മകനുമാണ്. ഒപ്പം ക്യാബിനറ്റ് എന്ന പദവിയുണ്ട് എന്നേയുള്ളു വയലാറിലെ സിംഹം വയലാര്‍ രവിയേയും ശരിയാക്കി. രവിയുടെ പല്ലുമുഴുവന്‍ മാഡം എടുത്തു. ഇനി ഒരു പ്രവാസിവകുപ്പുണ്ട്. കെ വി തോമസ് മാഷിന് ഒന്നും സംഭവിച്ചില്ല. കരിമീന് നല്ല വിലയുണ്ട് എന്ന് സോണിയാജിക്ക് അറിയാം. ഇതൊന്നുമല്ല പ്രയാസം. ചന്ദ്രിക പത്രവും ലീഗും നേരത്തെ പറഞ്ഞതുപോലെ ഇ അഹമ്മദിന് കഴിവിനുള്ള അംഗീകാരം ലഭിച്ചു. മാനവശേഷി വികസനം അഹമ്മദ് നടത്തേണ്ട എന്ന് സോണിയ കല്‍പ്പിച്ചു. അഹമ്മദിനെ ശശിയാക്കി തരൂരിനെ അനുഗ്രഹിച്ചു. മറ്റൊരു കൂട്ടര്‍ ഡെല്‍ഹിയില്‍പോയി തണുപ്പുംകൊണ്ടിരുന്നത് മിച്ചം. മകനെ മന്ത്രിയാക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടില്ല എന്ന് അറിഞ്ഞതുകൊണ്ടാണ് മാണിസാര്‍ ഏറെ വിയര്‍പ്പൊഴുക്കിയത്. കോണ്‍ഗ്രസ്സ് മാണിസാറിനെ തിരിഞ്ഞുനോക്കിയില്ല. എന്നാലും മന്ത്രിസഭ വികസിപ്പിച്ചു. ഇനി കാണാം ഫരണം. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയേക്കണ്ടല്ലോ.

Monday, October 22, 2012

മാന്വല്‍ പരിഷ്‌കരണം വൈകി; സ്‌കൂള്‍ കലോത്സവത്തെ ബാധിക്കും

കല്‍പ്പറ്റ: മാന്വല്‍ പരിഷ്‌കരണം വൈകിയത് ഇക്കുറി സംസ്ഥാനത്തെ സ്‌കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിനെ ബാധിക്കും. സ്‌കൂള്‍ തലം മിക്കയിടത്തും പൂര്‍ത്തിയായപ്പോള്‍ പുതിയ ഇനങ്ങളും കഴിഞ്ഞദിവസം പുറത്തിറക്കിയ പരിഷ്‌കരിച്ച മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അപ്പീല്‍ ഫീസും കുത്തനെ വര്‍ധിപ്പിച്ചു. വിദ്യാലയവര്‍ഷം ആരംഭിച്ച് നാല് മാസത്തിനുശേഷമാണ് നടപ്പുവര്‍ഷത്തെ മാന്വല്‍ പരിഷ്‌കരിച്ച്് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ജനുവരിയിലാണ് സംസ്ഥാന കലോത്സവം സാധാരണയായി നടക്കുന്നത്. ഇക്കുറി മലപ്പുറം ജില്ലയിലാണ് കലോത്സവം. സ്‌കൂള്‍ മത്സരങ്ങള്‍ സെപ്തംബറിലും ഉപജില്ല ഒക്‌ടോബറിലും ജില്ലാതല മത്സരങ്ങള്‍ നവംബറിലും നടത്തണമെന്നാണ് പുതിയ മാന്വലിലെ നിര്‍ദേശം. എന്നാല്‍ ഉപജില്ല മത്സരങ്ങള്‍ ഡിസംബറില്‍ നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പുതിയ മാന്വല്‍ വന്നത്. ഒക്‌ടോബര്‍ മാസം തീരാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു എന്നിരിക്കെ ഉപജില്ല മത്സരം എങ്ങനെ പൂര്‍ത്തീകരിക്കുമെന്നറിയാതെ അങ്കലാപ്പിലാണ് ഉപജില്ല അധികൃതര്‍. ജില്ലാതല മത്സരങ്ങളുടെ തീയതിയും ഉത്തരവില്‍ പറയുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍- നവംബര്‍ ഒന്നുമുതല്‍ 10 വരെ, കാസര്‍കോട്, വയനാട്, ഇടുക്കി, ആലപ്പുഴ- നവംബര്‍ 11 മുതല്‍ 20 വരെ, കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, കൊല്ലം- നവംബര്‍ 21 മുതല്‍ 30 വരെയുമാണ് നിശ്ചയിച്ചത്. ഉപജില്ല മത്സരങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല. പ്രാദേശിക സംഘാടകസമിതികളും അധ്യാപകരും ചേര്‍ന്നാണ് ആവശ്യമായ തുക കണ്ടെത്തുന്നത്. ധൃതി പിടിച്ച് നടത്തുന്നത് സംഘാടനത്തെയും ബാധിക്കും. ചവിട്ടുനാടകം, വഞ്ചിപ്പാട്ട്, നാടന്‍പാട്ട് തുടങ്ങി 11 ഇനങ്ങള്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവം പൂര്‍ത്തിയായ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ ഇനങ്ങള്‍ക്കുള്ള അവസരം നഷ്ടപ്പെടും. അപ്പീല്‍ ഫീസും ഇരട്ടിയാക്കി. ഉപജില്ല, ജില്ലാതലങ്ങളില്‍ നിലവില്‍ 500 രൂപയായിരുന്നു അപ്പീല്‍ ഫീസ്. ഇത് യഥാക്രമം 1,000, 1,500 രൂപ എന്നിങ്ങനെയാക്കി. സംസ്ഥാനതലത്തില്‍ ആയിരം എന്നത് രണ്ടായിരമാക്കി. മത്സരങ്ങള്‍ മുഴുവന്‍ ഉപജില്ലാതലം മുതല്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണം. സാമ്പത്തിക പ്രയാസത്തിലാകുന്ന ഉപജില്ലാതല സംഘാടകസമിതികള്‍ ഇതിനുള്ള ചെലവും അധികമായി കണ്ടെത്തണം. വിദ്യാര്‍ഥികളില്‍നിന്ന് സംഭാവന പിരിക്കരുത് എന്ന കേന്ദ്രനിര്‍ദേശം നിലവിലുള്ളപ്പോള്‍തന്നെയാണ് കേരളത്തില്‍ അഞ്ചുരൂപ വീതം പിരിച്ചെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളതും. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും അലംഭാവവുമാണ് ഇത് പ്രകടമാക്കുന്നതെന്നാണ് ആക്ഷേപം.

പാചകവാതക വിതരണം: നിലവിലെ സ്ഥിതി തുടരണം- പിണറായി

കല്‍പ്പറ്റ: പാചകവാതക വിതരണത്തില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ വാങ്ങി സബ്‌സിഡി ബാങ്ക്‌വഴി നല്‍കാമെന്ന നിര്‍ദേശം പ്രായോഗികമല്ല. എന്‍ജിഒ യൂണിയന്‍ വയനാട് ജില്ലാകമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് കല്‍പ്പറ്റയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാചകവാതക വിതരണം അട്ടിമറിച്ച് ജനങ്ങളെ കഷ്ടപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഷത്തില്‍ ആറ് സിലിണ്ടര്‍ മാത്രമേ സബ്‌സിഡിയോടെ നല്‍കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇത് നടപ്പായാല്‍ വീടുകളില്‍ എങ്ങനെയാണ് പാചകം ചെയ്യുക. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം മൗനം പാലിച്ചു. കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഒമ്പതാക്കാം എന്ന് പറഞ്ഞത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞിട്ടില്ല. സബ്‌സിഡിയോടെതന്നെ പാചകവാതകം വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊതു ഉടമസ്ഥതയിലുള്ള എല്ലാത്തിനോടും കേന്ദ്രസര്‍ക്കാരിന് അലര്‍ജിയാണെന്ന് പിണറായി പറഞ്ഞു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, പൊതുമേഖല വ്യവസായങ്ങള്‍ എന്നുവേണ്ട എല്ലാത്തിന്റേയും ഓഹരി വിറ്റഴിക്കുക എന്ന ലക്ഷ്യം മാത്രമേ സര്‍ക്കാരിനുള്ളു. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവര്‍ന്നെടുക്കുന്നത് സര്‍വീസ് മേഖലയില്‍ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മുതലാളിത്തത്തിന്റെ കുഴപ്പം പരിഹരിക്കാന്‍ ജീവനക്കാരുടെ പെന്‍ഷനെ ഇല്ലാതാക്കുകയാണ്. മുതലാളിത്ത പ്രതിസന്ധിയെ ഇല്ലാതാക്കാനുള്ള മാര്‍ഗമായാണ് ലോക മുതലാളിത്തം പെന്‍ഷന്‍ ഫണ്ട് ഉള്‍പ്പെടെയുള്ളവ ഓഹരി കമ്പോളത്തിലേക്ക് മാറ്റുന്നത്. ഇത് അതേപടി അനുസരിക്കുകയാണ് ഇന്ത്യയും. ഇതിന്റെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് തൊഴില്‍രഹിതരായ യുവാക്കളുടെ സ്വപ്‌നം ഇല്ലാതാക്കുന്നത്- പിണറായി പറഞ്ഞു.