Tuesday, April 26, 2011

അഴിമതിക്കെതിരെ പ്രതികരിച്ചു; കെ കെ രാമചന്ദ്രന്‍ പാര്‍ടിക്കു പുറത്തായി


കല്‍പ്പറ്റ: ആറ്‌ തവണ എംഎല്‍എ, ചുരുങ്ങിയ കാലമെങ്കിലും രണ്ടുതവണ മന്ത്രി, കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളിലൊരാള്‍.... ഇത്രയുംകാലം കോണ്‍ഗ്രസ്സിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചു. ഒടുവില്‍ സഹികെട്ട്‌ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ്സ്‌ നേതൃത്വത്തില്‍നിന്ന കെ കെ രാമചന്ദ്രനെ പാര്‍ടിയില്‍നിന്ന്‌ പടിയടച്ചു പുറത്താക്കാന്‍ എന്നിട്ടും നേതൃത്വത്തിന്‌ പ്രയാസമുണ്ടായില്ല.
തെരഞ്ഞെടുപ്പിന്‌ മുമ്പാണ്‌ ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും എതിരെ അഴിമതിയാരോപണവുമായി കെ കെ രാമചന്ദ്രന്‍ പരസ്യമായി രംഗത്തുവന്നത്‌. ഇരുനേതാക്കളും കെ കെ രാമചന്ദ്രന്റെ സ്വന്തം തട്ടകത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി എത്തിയദിവസംതന്നെയാണ്‌ അദ്ദേഹം തിരുവനന്തപുരത്ത്‌ ഈ നേതാക്കള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്‌. നടപടിയെടുക്കും എന്ന്‌ ചെന്നിത്തല അന്നുതന്നെ പറഞ്ഞു. നടപടിയുണ്ടാകില്ല എന്ന്‌ പിന്നീട്‌ ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന്‌ വ്യക്തമായിരുന്നു. `പ്രതീക്ഷിച്ച നടപടി' വന്നുവെങ്കിലും പുറത്താക്കലിലേക്ക്‌ എത്തുമെന്ന്‌ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍പോലും കരുതിയിരുന്നില്ല.
1954ലാണ്‌ കെ കെ രാമചന്ദ്രന്‍ എന്ന തലശേരി ചൊക്ലി നിടുമ്പ്രം സ്വദേശി കോണ്‍ഗ്രസ്സിലെത്തിയത്‌. നിടുമ്പ്രത്ത്‌ യൂത്ത്‌കോണ്‍ഗ്രസ്സ്‌ വില്ലേജ്‌ പ്രസിഡന്റായി തുടക്കം. പിന്നീട്‌ 1962 ല്‍ വയനാട്ടില്‍ താമസം തുടങ്ങി. കോണ്‍ഗ്രസ്സ്‌ വരദൂര്‍ വാര്‍ഡ്‌ കമ്മിറ്റി പ്രസിഡന്റ്‌, അവിഭക്ത കോഴിക്കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറിയായി. കെപിസിസി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ ഏകകണ്‌ഠമായി തെരഞ്ഞെടുക്കപ്പെട്ട 21 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. 1978ല്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഈ 21 അംഗങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ ഒപ്പം നിന്നത്‌ കെ കെ രാമചന്ദ്രന്‍ മാത്രം. 1980ല്‍ കോഴിക്കോട്‌ ഡിസിസി പ്രസിഡന്റായി. 1984ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം പിന്നീട്‌ എഐസിസി അംഗവുമായി. വയനാട്ടിലെ കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്നു കെ കെ രാമചന്ദ്രന്‍. അല്‍പകാലം മുമ്പുവരെ ജില്ലയിലെ കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ എതിര്‍ശബ്ദമുണ്ടായിരുന്നില്ല. വയനാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍നിന്നായി 1980 മുതല്‍ തുടര്‍ച്ചയായി ആറു തവണയാണ്‌ അദ്ദേഹം എംഎല്‍എയായത്‌. 2006 ല്‍മാത്രമാണ്‌ തോല്‍വിയറിഞ്ഞത്‌. 1982ല്‍ കോണ്‍ഗ്രസ്സ്‌ നിയമസഭാ സെക്രട്ടറിയുമായിരുന്നു. 1995ല്‍ എ കെ ആന്റണി മന്ത്രിസഭയിലും 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗവുമായിരുന്നു.
കരുണാകരന്റെയും പിന്നീട്‌ എ കെ ആന്റണിയുടെയും വിശ്വസ്‌തനായിരുന്നു കെ കെ രാമചന്ദ്രന്‍. അദ്ദേഹത്തില്‍നിന്ന്‌ രാഷ്‌ട്രീയത്തിന്റെ ബാലപാഠം പഠിച്ചവരാണ്‌ ഇന്ന്‌ വാളോങ്ങുന്നത്‌ എന്നതാണ്‌ പ്രത്യേകത. കഴിഞ്ഞതവണ കല്‍പ്പറ്റ മണബഡലത്തില്‍ആദ്യസ്ഥാനാര്‍ഥിപ്പട്ടികയില്‍ കെ കെ രാമചന്ദ്രന്റെ പേരുണ്ടായിരുന്നില്ല. ഒമ്പതുദിവസത്തിനുശേഷമാണ്‌ ടിക്കറ്റ്‌ നല്‍കിയത്‌. വൈകിയ ടിക്കറ്റിന്‌ കാരണം ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കുമെതിരായി കൈയിലുള്ള `ബോംബ്‌' ആണെന്ന്‌ നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ്സിനുവേണ്ടി യല്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ലെന്ന്‌ അനുയായികള്‍ പറയുന്നു. മറ്റുപലരും കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞപ്പോഴും മാറിയില്ല. അഴിമതിക്കെതിരായ നിലപാടാണ്‌ പുറത്താക്കലിന്‌ കാരണമായതെന്ന്‌ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Saturday, April 23, 2011

എച്ച്‌എംഎല്‍ ഭൂമി സര്‍ക്കാരിന്‌ ഏറ്റെടുക്കാമെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌


കല്‍പ്പറ്റ: മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനിയുടെതായി സംസ്ഥാനത്തുള്ള ഭൂമിയില്‍ ഹാരിസണ്‍സ്‌ മലയാളം കമ്പനിക്ക്‌ യാതൊരു അവകാശവുമില്ല. എട്ട്‌ ജില്ലകളിലായി എച്ച്‌എംഎല്ലിന്റേതെന്ന്‌ അവര്‍ അവകാശപ്പെടുന്ന 60,000 ഏക്കറോളം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ റവന്യൂ അസി. കമീഷണര്‍ സജിത്ത്‌ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം സര്‍ക്കാരിന്‌ ശുപാര്‍ശചെയ്‌തു. എച്ച്‌എംഎല്‍ കമ്പനി അനധികൃതമായാണ്‌ ഭൂമി കൈവശംവെക്കുന്നതെന്ന്‌ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്റെ പരിഗണനയിലാണ്‌.
എട്ട്‌ ജില്ലകളിലെ 39 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഹാരിസണ്‍സ്‌ കമ്പനി വക തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നത്‌. എച്ച്‌എംഎല്‍ കൈവശംവെക്കുന്ന ഭൂമികളുടെ ഉടമസ്ഥത സംശയാസ്‌പദമാണെന്ന്‌ റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയും റിപ്പോര്‍ട്ടു നല്‍കിയിരുന്നു. അനധികൃതമായ ഭൂമി കൈമാറ്റവും റവന്യൂ- രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും കമ്പനിയും തമ്മിലുള്ള അവിഹതബന്ധവും ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന്‌ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എല്‍ മനോഹറിനെ നിയമോപദേശം നല്‍കുന്നതിന്‌ സര്‍ക്കാര്‍ നിയോഗിച്ചു. സര്‍ക്കാരിന്റെ ഭൂമികളില്‍നിന്ന്‌ കമ്പനിയെ നിയമപരമായി ഒഴിപ്പിക്കേണ്ടതാണെന്നായിരുന്നു അദ്ദേഹവും നല്‍കിയ ഉപദേശം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ സജിത്ത്‌ബാബുവിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയെ പ്രത്യേക ടീമായി നിശ്‌ചയിച്ചത്‌.
നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ ഹാരിസണ്‍ മലയാളം കമ്പനി എന്ന അവകാശവാദവും തെറ്റാണ്‌. 1984 ല്‍ മെമോറാണ്ടം ഓഫ്‌ അസോസിയേഷന്‍ പ്രകാരമാണ്‌ കമ്പനി രൂപീകരിച്ചത്‌. ഇതിന്റെ മേജര്‍ ഷെയര്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ട്‌ ആസ്ഥാനമായുള്ള മലയാളം പ്ലാന്റേഷന്‍സ്‌ (ഹോള്‍ഡിങ്‌സ്‌) എന്ന കമ്പനിയാണ്‌. വിദേശവിനിമയചട്ടം അനുസരിച്ച്‌ വിദേശ കമ്പനികള്‍ക്ക്‌ ഒരുതുണ്ട്‌ ഭൂമി വില്‍ക്കാനോ വാങ്ങാനോ സാധിക്കില്ല എന്നിരിക്കെ ഒരു വിദേശകമ്പനി പ്രധാന ഷെയര്‍ഹോള്‍ഡറായുള്ള ഒരു കമ്പനിക്ക്‌ നിലനില്‍ക്കാനാകുന്നുവെന്നതും സംശയാസ്‌പദമാണ്‌ എന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
15,786.32 ഏക്കര്‍ ഭൂമി മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) ലിമിറ്റഡിന്‌ സ്വതന്ത്രവിനിയോഗാവകാശമുള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്‌ കേരളത്തില്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ്‌ (ഇന്ത്യ) ലിമിറ്റഡിനോ അതില്‍നിന്നുണ്ടായ ഹാരിസണ്‍സ്‌ മലയാളം ലിമിറ്റഡിനോ വന്നുചേരുന്നതിന്‌ നിയമപരമായ തടസ്സങ്ങള്‍ ഏറെയാണ്‌. വില്ലേജുകളിലെ നിലവിലുള്ള അടിസ്ഥാനരേഖയായ തണ്ടപ്പേര്‍ കണക്കുപ്രകാരം കമ്പനിയുടെ കൈവശം 43,194.42 ഏക്കര്‍ സ്ഥലമുണ്ട്‌. ഇതില്‍ 15,786.32 ഏക്കര്‍ മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) ന്റെ പേരിലുള്ളതാണ്‌. 10,005.55 ഏക്കര്‍ ഭൂമി കമ്പനി ഇതിനോടകം കൈമാറിയിട്ടുണ്ട്‌. ഇതാകട്ടെ അസാധുവാണ്‌. വിവിധ പാട്ടാധാരങ്ങളിലൂടെയും ചാര്‍ത്തവധികളിലൂടെയും പാട്ടമായി ലഭിച്ച 40,975.82 ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമപ്രകാരവും അന്യംനില്‍പ്പു നിയമപ്രകാരവും സര്‍ക്കാറിന്‌ ഏറ്റെടുക്കാം. അതോടൊപ്പം മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) പേരിലുള്ള 15,786.32 ഏക്കര്‍ ഭൂമിയും അന്യംനില്‍പ്പ്‌ ഭൂമിയായി ഏറ്റെടുക്കണം. ഹാരിസണ്‍സിന്റെ മിച്ചഭൂമി കേസ്‌ പരിഗണിക്കുമ്പോള്‍ കമ്പനി അവകാശപ്പെടുന്നതുപോലെ 5730 ഏക്കറില്‍ മാത്രമാണ്‌ പ്ലാന്റേഷന്‍സ്‌ ഉള്ളതെങ്കില്‍ 81 ാം വകുപ്പ്‌ പ്രകാരമുള്ള ഒഴിവാക്കല്‍ റദ്ദ്‌ചെയ്‌ത്‌ ബാക്കി മുഴുവന്‍ ഭൂമിയും സര്‍ക്കാരിലേക്ക്‌ ഏറ്റെടുക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

Thursday, April 21, 2011

KANNUR XPRESS: ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

KANNUR XPRESS: ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ഒ വി സുരേഷ്‌
കല്‍പ്പറ്റ: ഹാരിസണ്‍സ്‌ മലയാളം കമ്പനി കൈവശംവെച്ചനുഭവിക്കുന്ന സ്ഥലങ്ങളിലേറെയും പാട്ടക്കരാറിലൂടെയാണ്‌ ലഭിച്ചത്‌ എന്ന്‌ കുടുതല്‍ വ്യക്തമാകുന്നു. കൊല്ലം, തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസുകളിലായി രജിസ്‌റ്റര്‍ചെയ്‌ത മൂന്ന്‌ ആധാരങ്ങളാണ്‌ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന്‌ ഹാരിസണ്‍സ്‌ മലയാളം കമ്പനി ഹാജരാക്കുന്നത്‌. ഇവയില്‍ കൊല്ലത്ത്‌ രജിസ്‌റ്റര്‍ചെയ്‌ത 1600/1923 നമ്പര്‍ ആധാരത്തിന്റെ സാധുതയില്ലായ്‌മ കഴിഞ്ഞദിവസം ദേശാഭിമാനി റിപ്പോര്‍ട്ടുചെയ്‌തിരുന്നു. ചെങ്കല്‍പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസിലെ 2804/1923 ആധാരം പ്രകാരം 23419 ഏക്കറും 2805/1923 പ്രകാരം 5893 ഏക്കറുമാണുള്ളത്‌. വിവിധ ആളുകളിലൂടെ മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനിയുടെ കൈവശം എത്തിച്ചേര്‍ന്ന സ്ഥലങ്ങള്‍ അന്യംനില്‍പ്പ്‌ നിയമമനുസരിച്ച്‌ സര്‍ക്കാരിന്‌ വന്നുചേരേണ്ടതാണ്‌ എന്ന്‌ ഹാരിസണ്‍സ്‌ ഭൂമി സംബന്ധിച്ച്‌ അന്വേഷണം നടത്തിയ റവന്യൂ അസി. കമീഷണര്‍ ഡി സജിത്ത്‌ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സര്‍ക്കാരിന്‌ റിപ്പോര്‍ട്ടുനല്‍കിയിരുന്നു.
1923 സെപ്‌തംബര്‍ 25നാണ്‌ ചെങ്കല്‍പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ ഇരുരേഖകളും രജിസ്‌റ്റര്‍ചെയ്‌തത്‌. 2804 നമ്പര്‍ ആധാരം അനുസരിച്ച്‌ ഇംഗ്ലീഷ്‌ കമ്പനീസ്‌ ആക്ട്‌ പ്രകാരം രൂപീകൃതമായ ദി ഈസ്‌റ്റ്‌ ഇന്ത്യന്‍ ടീ ആന്‍ഡ്‌ പ്രൊഡ്യൂസ്‌ കമ്പനിയില്‍നിന്നാണ്‌ ഇംഗ്ലണ്ടില്‍തന്നെ രൂപീകൃതമായ ദി മലയാളം പ്ലാന്റേഷന്‍സ്‌ ലിമിറ്റഡ്‌ ഭൂമി വാങ്ങിയത്‌. 1800 ന്‌ മുമ്പ്‌ നാട്ടുപ്രമാണിമാരായിരുന്ന കുഞ്ഞുകൃഷ്‌ണന്‍ നായര്‍, തക്കറക്കോവില്‍ കണവിക്കാരാവാന്‍ തിരുമുല്‍പ്പാട്‌, ആനോത്ത്‌ തറവാട്ടിലെ മാധവിയമ്മ, ആനോത്ത്‌ ശങ്കരന്‍നായര്‍, മൂപ്പില്‍ തറവാട്ടിലെ കുഞ്ഞുകൃഷ്‌ണന്‍, തച്ചറക്കാവില്‍ വലിയ തിരുമുല്‍പ്പാട്‌ രാജ തുടങ്ങിയവരില്‍നിന്ന്‌ 99 വര്‍ഷത്തേക്ക്‌ പാട്ടത്തിനെടുത്തതാണ്‌ ഇവ. അച്ചൂരാനം, പൊഴുതന, മൂപൈനാട്‌, കോട്ടപ്പടി, മുട്ടില്‍ സൗത്ത്‌, ചുണ്ടേല്‍ വില്ലേജുകളിലായാണ്‌ 18469.62 ഏക്കര്‍ ഭൂമി. ഈ ഭൂമിയില്‍ മലയാളം പ്ലാന്റേഷന്‍സിന്‌ പാട്ടക്കാലാവധിയായ 99 വര്‍ഷത്തില്‍ ബാക്കികാലയളവിലേക്ക്‌ മാത്രമേ അവകാശമുള്ളു. ഇതൊരു വിലയാധാരമല്ല എന്ന്‌ അന്വേഷണസംഘം ഉറപ്പിച്ചു പറയുന്നു.
2805/1923 ആധാരം പ്രകാരം ദി മേപ്പാടി വയനാട്‌ ടീ കമ്പനി ലിമിറ്റഡ്‌ എന്ന കമ്പനിയില്‍നിന്നാണ്‌ മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനി 5893 ഏക്കര്‍ ഭൂമി വാങ്ങുന്നത്‌. ഇവയില്‍ 2660.07 ഏക്കര്‍ വിവിധ വ്യക്തികളില്‍നിന്ന്‌ പാട്ടത്തിനെടുത്തവയാണ്‌. ഇത്‌ ഒഴിവാക്കി 1478.14 ഏക്കറില്‍ മാത്രമാണ്‌ കമ്പനിക്ക്‌ സ്വതന്ത്ര വിനിയോഗാവകാശമുള്ളത്‌. ഇതേ ആധാരത്തില്‍ എസ്‌റ്റര്‍ ട്രെലോപ്‌, വില്യം വിക്‌ടര്‍ ഹസില്‍ സ്‌റ്റോണ്‍, വില്യം മക്കന്‍ലേ, മെക്കന്‍സി എന്നിവര്‍ വിവിധ നാട്ടുപ്രമാണിമാരില്‍നിന്ന്‌ പാട്ടത്തിനെടുത്ത കുന്നുകളെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഇവയാണ്‌ പലകൈകള്‍ മറിഞ്ഞ്‌ അരപ്പറ്റ ടീ കമ്പനി, ദി റബ്ബര്‍ പ്ലാന്റേഷന്‍സ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ട്രസ്‌റ്റ്‌ ലിമിറ്റഡ്‌, ദി ഈസ്‌റ്റ്‌ ഇന്ത്യ ടീ ആന്‍ഡ്‌ പ്രൊഡ്യൂസ്‌ കമ്പനി, ദി മേപ്പാടി വയനാട്‌ ടീ കമ്പനി എന്നിവയില്‍ എത്തിപ്പെട്ടത്‌. പരസ്‌പര മാറ്റാധാരങ്ങളിലൂടെയും കരാര്‍ ആധാരങ്ങളിലൂടെയും കരാര്‍ ആധാരങ്ങളിലൂടെയുമാണ്‌ 5893 ഏക്കര്‍ ഭൂമിയും മേപ്പാടി ടീ കമ്പനിക്ക്‌ കാലാന്തരത്തില്‍ ലഭിച്ചത്‌. ഇവയില്‍നിന്നുതന്നെ വ്യക്തമാകുന്നത്‌ മേപ്പാടി ടീ കമ്പനിക്ക്‌ പാട്ടക്കരാര്‍ അനുസരിച്ച്‌ എന്ത്‌ അവകാശമാണോ ഭൂമിയില്‍ ഉണ്ടായിരുന്നത്‌ അതേഅവകാശം മാത്രമേ മലയാളം പ്ലാന്റേഷന്‍സിനും ലഭിക്കുകയുള്ളു എന്നാണ്‌. ഇതനുസരിച്ച്‌ 99 വര്‍ഷം പാട്ടക്കാലാവധിയെത്തിയ ഭൂമി മലയാളം പ്ലാന്റേഷന്‍സിനോ പിന്നീട്‌ ഹാരിസണ്‍സ്‌ മലയാളം കമ്പനിക്കോ കൈവശംവെക്കാന്‍ അവകാശമില്ല. അന്യംനില്‍പ്പ്‌ നിയമം അനുസരിച്ച്‌ അവകാശികളില്ലാത്ത ഭൂമി സര്‍ക്കാരിന്‌ ഏറ്റെടുക്കാമെന്നും സജിത്ത്‌ബാബു കമ്മിറ്റി സര്‍ക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.