കല്‍പ്പറ്റ: ആറ് തവണ എംഎല്‍എ, ചുരുങ്ങിയ കാലമെങ്കിലും രണ്ടുതവണ മന്ത്രി, കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളിലൊരാള്‍.... ഇത്രയുംകാലം കോണ്‍ഗ്രസ്സിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചു. ഒടുവില്‍ സഹികെട്ട് നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍നിന്ന കെ കെ രാമചന്ദ്രനെ പാര്‍ടിയില്‍നിന്ന് പടിയടച്ചു പുറത്താക്കാന്‍ എന്നിട്ടും നേതൃത്വത്തിന് പ്രയാസമുണ്ടായില്ല.
തെരഞ്ഞെടുപ്പിന് മുമ്പാണ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും എതിരെ അഴിമതിയാരോപണവുമായി കെ കെ രാമചന്ദ്രന്‍ പരസ്യമായി രംഗത്തുവന്നത്. ഇരുനേതാക്കളും കെ കെ രാമചന്ദ്രന്റെ സ്വന്തം തട്ടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയദിവസംതന്നെയാണ് അദ്ദേഹം തിരുവനന്തപുരത്ത് ഈ നേതാക്കള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. നടപടിയെടുക്കും എന്ന് ചെന്നിത്തല അന്നുതന്നെ പറഞ്ഞു. നടപടിയുണ്ടാകില്ല എന്ന് പിന്നീട് ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. `പ്രതീക്ഷിച്ച നടപടി' വന്നുവെങ്കിലും പുറത്താക്കലിലേക്ക് എത്തുമെന്ന് അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍പോലും കരുതിയിരുന്നില്ല.
1954ലാണ് കെ കെ രാമചന്ദ്രന്‍ എന്ന തലശേരി ചൊക്ലി നിടുമ്പ്രം സ്വദേശി കോണ്‍ഗ്രസ്സിലെത്തിയത്. നിടുമ്പ്രത്ത് യൂത്ത്‌കോണ്‍ഗ്രസ്സ് വില്ലേജ് പ്രസിഡന്റായി തുടക്കം. പിന്നീട് 1962 ല്‍ വയനാട്ടില്‍ താമസം തുടങ്ങി. കോണ്‍ഗ്രസ്സ് വരദൂര്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ്, അവിഭക്ത കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഏകകണ്‌ഠമായി തെരഞ്ഞെടുക്കപ്പെട്ട 21 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. 1978ല്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഈ 21 അംഗങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ ഒപ്പം നിന്നത് കെ കെ രാമചന്ദ്രന്‍ മാത്രം. 1980ല്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റായി. 1984ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം പിന്നീട് എഐസിസി അംഗവുമായി. വയനാട്ടിലെ കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്നു കെ കെ രാമചന്ദ്രന്‍. അല്‍പകാലം മുമ്പുവരെ ജില്ലയിലെ കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എതിര്‍ശബ്ദമുണ്ടായിരുന്നില്ല. വയനാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍നിന്നായി 1980 മുതല്‍ തുടര്‍ച്ചയായി ആറു തവണയാണ് അദ്ദേഹം എംഎല്‍എയായത്. 2006 ല്‍മാത്രമാണ് തോല്‍വിയറിഞ്ഞത്. 1982ല്‍ കോണ്‍ഗ്രസ്സ് നിയമസഭാ സെക്രട്ടറിയുമായിരുന്നു. 1995ല്‍ എ കെ ആന്റണി മന്ത്രിസഭയിലും 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗവുമായിരുന്നു.
കരുണാകരന്റെയും പിന്നീട് എ കെ ആന്റണിയുടെയും വിശ്വസ്‌തനായിരുന്നു കെ കെ രാമചന്ദ്രന്‍. അദ്ദേഹത്തില്‍നിന്ന് രാഷ്‌ട്രീയത്തിന്റെ ബാലപാഠം പഠിച്ചവരാണ് ഇന്ന് വാളോങ്ങുന്നത് എന്നതാണ് പ്രത്യേകത. കഴിഞ്ഞതവണ കല്‍പ്പറ്റ മണബഡലത്തില്‍ആദ്യസ്ഥാനാര്‍ഥിപ്പട്ടികയില്‍ കെ കെ രാമചന്ദ്രന്റെ പേരുണ്ടായിരുന്നില്ല. ഒമ്പതുദിവസത്തിനുശേഷമാണ് ടിക്കറ്റ് നല്‍കിയത്. വൈകിയ ടിക്കറ്റിന് കാരണം ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കുമെതിരായി കൈയിലുള്ള `ബോംബ്' ആണെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ്സിനുവേണ്ടി യല്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അനുയായികള്‍ പറയുന്നു. മറ്റുപലരും കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞപ്പോഴും മാറിയില്ല. അഴിമതിക്കെതിരായ നിലപാടാണ് പുറത്താക്കലിന് കാരണമായതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.