Sunday, September 2, 2012

ആനയെ പേടിക്കണം എന്നാല്‍ .......

ഈ മന്ത്രിയെന്താ മാടമ്പിയാണോ? ചോദ്യം വയനാട്ടിലെ കഥയറിയാതെ ആട്ടം കാണുന്ന പാവം ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. സത്യസന്ധതയോടെ പ്രവര്‍ത്തിച്ച വനം ഉദ്യോഗസ്ഥരെ നാടുകടത്തിയത് സര്‍ സിപി ചെയ്തതിനേക്കാള്‍ ക്രൂരതയോടെയാണ്. ആദ്യം താക്കോലുമായി പാലക്കാടേക്ക് വരാന്‍ ഉത്തരവിടുക. പിന്നീട് തിരിച്ചുപോകാന്‍ പറഞ്ഞ് അടുത്തദിവസം തിരുവനന്തപുരത്തേക്ക് മാറ്റുക. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ സര്‍. വയനാടന്‍ കാടിനരികില്‍ കഴിയുന്നവര്‍ കാട്ടാനയെ കാണാത്ത ദിവസങ്ങളുണ്ടാകില്ല. ആനപ്പിണ്ഡവും കാണും. കാട്ടാന നാട്ടിലിറങ്ങുമ്പോള്‍ കര്‍ഷകന്റെ നെഞ്ചിടിപ്പ് ഉയരും. ആനപ്പിണ്ഡം കാണുമ്പോഴും ഇതേ അങ്കലാപ്പ് ഉണ്ടാകും. ആവി പറക്കുന്ന പിണ്ഡം കണ്ടാല്‍ ഉറപ്പാണ് കാട്ടാന അടുത്തെവിടേയോ ഉണ്ട്. ഇതേ അങ്കലാപ്പും വെപ്രാളവുമാണ് വയനാട്ടിലെ വനം ഉദ്യോഗസ്ഥര്‍ക്കും എന്നായിട്ടുണ്ട്. മന്ത്രിയെ പേടിക്കാം, എന്നാല്‍ മന്ത്രിയുടെ കൂട്ടുകാരെയോ?. നാട്ടിലുള്ളവര്‍ വയനാട്ടിലെ കാട്ടില്‍ എത്തിയതാണ് ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് വിനയായത്. കാട് കാണാന്‍ എത്രപേര്‍ വരുന്നുണ്ട്. അവരെല്ലാം കാടു കാണുന്നു, പോകുന്നു. ഇവിടെ ചില്ലറക്കാരല്ല വന്നത്. വയനാട് വന്യജീവി സങ്കേതം കാണാന്‍ എത്തിയ ചില മന്ത്രി സൃഹൃത്തുക്കളെക്കുറിച്ചും അവരുടെ അപ്രീതിക്ക് പാത്രമായ വനം ഉദ്യോഗസ്ഥരെക്കുറിച്ചുമാണ് ഇവിടെ കഥ. വിഷയം നാട്ടില്‍ പാട്ടാണ്. എത്ര പാടിയാലും എത്ര ചെണ്ട കൊട്ടിയാലും കുലുക്കമില്ലാത്ത മന്ത്രിയാണ് കാടും നാടും ഭരിക്കുന്നത് എന്നതിനാല്‍ ആന കുലുങ്ങിയാലും മന്ത്രിയും കൂട്ടുകാരും കുലുങ്ങില്ല. സ്വന്തമായി ആനയുണ്ടായിരുന്നു എന്നതിനാല്‍ നേരത്തെതന്നെ വന്യമൃഗങ്ങളുമായും ബന്ധമുണ്ട്. പി സി ജോര്‍ജ് കൊമ്പ് കുത്തിക്കാന്‍ പലവട്ടം ശ്രമിച്ചു. സ്വന്തം അച്ഛന്‍ ശ്രമിച്ചു, ഇറങ്ങിപ്പോകാന്‍ പറഞ്ഞു. എന്നിട്ടും കേട്ടഭാവം ഇല്ല. വന്യമൃഗസംരക്ഷകന്‍ എന്നറിയപ്പെടുന്ന വനംവകുപ്പ് ഉദ്യേഗാസ്ഥനോട് രായ്ക്കുരാമനം തിരോന്തരത്തേക്ക് വണ്ടി കയറാന്‍ ആവശ്യപ്പെട്ടത് മന്ത്രിതന്നെ. മന്ത്രിയുടെ കൂട്ടുകാര്‍ വരുമ്പോള്‍ സല്‍ക്കരിക്കേണ്ടെ. അവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കാന്‍ പറ്റിയില്ലേല്‍ അത്തരം ഉദ്യോഗസ്ഥനെ 'ഇരുത്താന്‍' മന്ത്രിക്കറിയാം, (കൂട്ടുകാര്‍ക്കും അറിയാം). താന്‍ വനം ഭരിക്കുമ്പോള്‍ തന്റെ കൂട്ടുകാര്‍ക്ക് താമസിക്കാന്‍ തന്റെ കീഴ്ജീവനക്കാരന്‍ സൗകര്യം ചെയ്തുകൊടുത്തില്ലേല്‍ അയാള്‍ അങ്ങനെ ഉദ്യോഗസ്ഥനായി ഫരിക്കേണ്ട എന്ന് മന്ത്രി തീരുമാനിച്ചാല്‍ ആര്‍ക്കാ കുറ്റം പറയാന്‍ കഴിയ്വാ. അങ്ങനെയുള്ള ഉദ്യോഗസ്ഥന് സ്ഥാനം മന്ത്രി ഭരിക്കാന്‍ ഇരിക്കുന്ന തിരുവനന്തപുരം തന്നെ. തന്റെ കൂട്ടുകാര്‍ക്ക് താമസിക്കാന്‍ തന്റെ കീഴിലുള്ള വകുപ്പിലെ ബംഗ്ലാവില്‍ സൗകര്യം ഇല്ലെങ്കില്‍ 'അവിടെയിനി ആരും താമസിക്കണ്ട', എല്ലാം അടച്ചുപൂട്ടി താക്കോലുമായി അടുത്ത വണ്ടിക്ക് ഇങ്ങോട്ടുവരാന്‍ ഒരു മന്ത്രി പറഞ്ഞുവെങ്കില്‍ അതിലും എന്താണ് തെറ്റ്. മന്ത്രിയാകുന്നയാള്‍ എന്നും മന്ത്രിയാകില്ലാലോ. മന്ത്രിവേഷം അഴിച്ചുവെച്ച് ചായം കളഞ്ഞ് ഇരിക്കുമ്പോള്‍ ഇങ്ങനെ ആജ്ഞാപിക്കാന്‍ കഴിയോ്വ എന്നാണ് വിവരമുള്ളവര്‍ ചോദിക്കുന്നത്. നെല്ലിയാമ്പതി എന്നു കേള്‍ക്കുമ്പോള്‍ മന്ത്രിക്ക് ആവേശം വരുന്നത് 'നായകനാകാനുള്ള മോഹം' കലശലായതുകൊണ്ടാണെന്നും ആക്ഷേപം. സിനിമാമന്ത്രി എന്ന് ഒരു വിപ്പ് കളിയാക്കുമ്പോള്‍ അല്ലെന്ന് തെളിയിക്കാനുള്ള വെപ്രാളം. വാല്‍ക്കഷണം: 'ഇതെന്താ വെള്ളരിക്കാ പട്ടണമാണോ' എന്നാണ് ചില പരിസ്ഥിതി സംഘടനക്കാരുടെ ചോദ്യം. മന്ത്രിക്ക് ഇഷ്ടമുള്ളതല്ലേ വകുപ്പില്‍ ചെയ്യുക, 'അച്ഛനാരാ മോന്‍' എന്ന് പിള്ളയോട് ചോദിക്കണം. അപ്പോള്‍ പറഞ്ഞുതരും വനം മന്ത്രിയുടെ കഴിവ്. നാലാളില്ലാത്ത പാര്‍ടിയാണ്, കാട്ടിലെ ആനകളുടെ എണ്ണമെടുത്താല്‍ ഒരാള്‍ക്ക് ഒരു ആനയെ വീതം നല്‍കിയാലും പിന്നെയും ആനകള്‍ ബാക്കിയാകും എന്നൊന്നും പരിസ്ഥിതിക്കാര്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.