

ഇത്രത്തോളം കള്ളം പറയുന്ന ഒരു മുഖ്യമന്ത്രിയെ നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ. ഒരു കള്ളം പറഞ്ഞത് ഉറപ്പിക്കാൻ പിന്നെയും കള്ളങ്ങളുടെ പരമ്പര. എന്തിനിങ്ങനെ ഇത്രയും കോടി ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുന്നു.
ഇന്നലത്തെ വാർത്താസമ്മേളനം തന്നെ കണ്ടില്ലേ. അതല്ല കഷ്ടം, കള്ളം പറഞ്ഞ് പറഞ്ഞ് വിയർക്കുന്ന ഉമ്മൻചാണ്ടിയെ ന്യായീകരിക്കാനും ഇയിർത്തെഴുന്നേൽക്കുന്നു എന്ന് പറയാനും വെപ്രാളപ്പെടുന്ന ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസുമാണ് കൂടുതൽ കഷ്ടത്തിലാകുന്നത്. സോളാർ വിവാദം ഇനിയും നീണ്ടുപോയാൽ ഈ ചാനലകുളുടെ കാര്യം കട്ടപ്പുകയാകും. പീപ്പിളും റിപ്പോർട്ടറും ഇന്ത്യാവിഷനും സോളാർ വിവാദത്തിന്റെ ചൂടുള്ള എക്സ്ക്ലൂസീവുകൾ പുറത്തുവിടുമ്പോൾ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും രക്ഷിക്കാനുള്ള വാദങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് മറ്റുള്ള രണ്ടും.
മുഖ്യമന്ത്രി തന്നെ പറയുന്നു.
1. സരിതയെ കണ്ടിട്ടില്ല.
2. കഴിഞ്ഞവർഷം ജൂലൈ ഒമ്പതിന് ശ്രീധരൻ നായർക്കൊപ്പം സരിതയെ കണ്ടിട്ടില്ല.
3. കഴിഞ്ഞവർഷം ജൂലൈ ഒമ്പതിന് ടീം സോളാറിന്റെ പേരിൽ രണ്ട് ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടി. ഇത് വണ്ടിച്ചെക്കായിരുന്നു.
(ഇതേദിവസം തന്നെയാണ് സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ശ്രീധരൻ നായരും പറഞ്ഞത്)
4. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ അങ്ങനെയങ്ങ് റെക്കോർഡ് ചെയ്യാറില്ലെന്ന് ഉമ്മൻചാണ്ടി. (പിന്നെന്തിനാണ് ഈ സാധനം ലക്ഷങ്ങൾ കൊടുത്ത് പിടിപ്പിച്ചതെന്ന് ജനം ചോദിക്കരുത്.)
നേരത്തെ ദൃശ്യങ്ങൾ വെച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒരാളെ കൈക്കൂലി വാങ്ങിയതിന് പുറത്താക്കിയത് മുഖ്യമന്ത്രി മറന്നുവോ. ഉമ്മൻചാണ്ടി മറന്നാലും മലയാള മനോരമ മറക്കില്ല. ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യതയെക്കുറിച്ച് മനോരമ വെണ്ടക്കയക്ഷരം നിരത്തിതാണ്.
സെർവറിൽനിന്ന് ദൃശ്യങ്ങൾ എടുക്കാനാകുമെന്ന് ക്യാമറ സ്ഥാപിച്ച കെൽട്രോൺ അധികൃതർ പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി ഈ വാർത്ത മുഖ്യമന്ത്രിക്ക് കാണിച്ചുകൊടുക്കും എന്ന് പ്രതീക്ഷിക്കാം.