Sunday, March 6, 2011

കല്‍പ്പറ്റ സീറ്റ്‌ വീരന്‌ കൊടുത്താല്‍ തിരിച്ചടിയുണ്ടാകുമെന്ന്‌ കോണ്‍ഗ്രസ്സ്‌

`സോഷ്യലിസ്‌റ്റ്‌ ജനതയ്‌ക്ക്‌ 1500 വോട്ടുമാത്രം'
കല്‍പ്പറ്റ സീറ്റ്‌ വീരന്‌ കൊടുത്താല്‍
തിരിച്ചടിയുണ്ടാകുമെന്ന്‌ കോണ്‍ഗ്രസ്സ്‌

കല്‍പ്പറ്റ: ജില്ലയിലെ ഏകജനറല്‍ സീറ്റ്‌ സോഷ്യലിസ്‌റ്റ്‌ ജനതയ്‌ക്ക്‌ തീറെഴുതുന്നത്‌ വരുംദിവസങ്ങളില്‍ വയനാട്ടിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധിയുണ്ടാക്കും. മത്സരിക്കാന്‍ തയ്യാറായി ഒട്ടനവധി നേതാക്കളുണ്ടായിട്ടും ഇന്നലെ കയറിവന്ന വീരന്‌ കല്‍പ്പറ്റ വിട്ടുകൊടുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ്‌ ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസ്സ്‌ അണികളില്‍ ഉയരുന്നത്‌.
യുഡിഎഫിലെ സീറ്റുവിഭജനം വരുന്നത്‌ കാത്തിരിക്കുകയാണ്‌ കോണ്‍ഗ്രസ്സുകാര്‍. 12നാണ്‌ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കാന്‍ കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുക. അതുകഴിഞ്ഞേ ജില്ലയിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകൂ. സീറ്റുവിഭജനം പൂര്‍ത്തിയായില്ലെങ്കിലും സ്ഥാനാര്‍ഥികളാകാന്‍ തയ്യാറായി ഓരോ മണ്ഡലത്തിലും ചുരുങ്ങിയത്‌ ആറ്‌ പേരെങ്കിലും ബയോഡാറ്റ തയ്യാറാക്കി കെപിസിസിക്ക്‌ അയച്ചിട്ടുണ്ട്‌. കെപിസിസി അംഗീകരിച്ചാലും 12ന്‌ ശേഷം ചേരുന്ന പ്രണബ്‌ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ്‌ കമ്മിറ്റി അംഗീകരിച്ചാലേ രക്ഷയുള്ളു.
കല്‍പ്പറ്റ സീറ്റ്‌ വീരന്‌ അടിയറവെക്കരുതെന്ന്‌ കഴിഞ്ഞദിവസം കോഴിക്കോട്ടുചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവില്‍ ഡിസിസി പ്രസിഡന്റ്‌ പി വി ബാലചന്ദ്രനും മറ്റു നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്‌. `മണ്ഡലത്തില്‍ കേവലം ആയിരത്തിയഞ്ഞൂറ്‌ വോട്ടാണ്‌ സോഷ്യലിസ്‌റ്റ്‌ ജനതയ്‌ക്കുള്ളത്‌. ഇത്രയും വോട്ടിനുവേണ്ടി സീറ്റ്‌ വിട്ടുകൊടുക്കുന്നത്‌ ആത്മഹത്യാപരമായിരിക്കും'. സര്‍ക്കാര്‍ ഭൂമി കൈവശം വയ്‌ക്കുന്നു എന്ന്‌ ആരോപണമുള്ളവരെ ജനങ്ങള്‍ക്കിടയിലേക്ക്‌ അയച്ചാല്‍ കടുത്ത തിരിച്ചടിയാണ്‌ ഉണ്ടാവുകയെന്നും ഡിസിസി നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. മാതൃഭൂമി പത്രം ഉപയോഗിച്ചും പുസ്‌തകങ്ങളിലൂടെയും കോണ്‍ഗ്രസ്സിനെയും അതിന്റെ നയങ്ങളെയും ഇത്രയുംകാലം എതിര്‍ത്ത ചരിത്രം മാത്രമാണ്‌ വീരേന്ദ്രകുമാറിനുള്ളത്‌. പറഞ്ഞതൊന്നും തെറ്റായിപ്പോയെന്ന്‌ ഇതുവരെ വീരന്‍ പറഞ്ഞിട്ടോ തിരുത്തിയിട്ടോയില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ്‌ വീരനോടും മകനോടും അദ്ദേഹത്തിന്റെ പാര്‍ടിയോടും യോജിക്കാനാവുകയെന്നാണ്‌ ജില്ലയിലെ കോണ്‍ഗ്രസ്സ്‌ നേതാക്കളും അണികളും ഒരുപോലെ സംസ്ഥാന നേതൃത്വത്തോട്‌ ചോദിക്കുന്നത്‌.
കല്‍പ്പറ്റ സീറ്റ്‌ സോഷ്യലിസ്‌റ്റ്‌ ജനതയുടെ സിറ്റിങ്‌ സീറ്റാണ്‌ എന്ന അവകാശവാദത്തെയും യൂത്ത്‌ കോണ്‍ഗ്രസ്സ്‌ ഉള്‍പ്പെടെ ചോദ്യംചെയ്യുന്നു. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായാണ്‌ എം വി ശ്രേയാംസ്‌കുമാര്‍ മത്സരിച്ചത്‌. യുഡിഎഫ്‌ സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവ്‌ കെ കെ രാമചന്ദ്രനായിരുന്നു. ഇതുവരെയും കോണ്‍ഗ്രസ്സ്‌ മത്സരിച്ച മണ്ഡലം സോഷ്യലിസ്‌റ്റ്‌ ജനതയുടേതാണ്‌ എന്ന്‌ പറയുന്നത്‌ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്‌ നേതാക്കളും അണികളും. പാര്‍ലിമെന്റ്‌ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ സീറ്റ്‌ കിട്ടിയിരുന്നുവെങ്കില്‍ വീരേന്ദ്രകുമാറും മകനും യുഡിഎഫിലേക്ക്‌ വരുമായിരുന്നുവോ എന്ന ചോദ്യത്തിന്‌ സംസ്ഥാന നേതൃത്വത്തിന്‌ മറുപടി പറയാനുമാകുന്നില്ല. മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ സി റോസക്കുട്ടി, ഡിസിസി പ്രസിഡന്റ്‌ പി വി ബാലചന്ദ്രന്‍, എന്‍ ഡി അപ്പച്ചന്‍, കെ പി തോമസ്‌ തുടങ്ങി നീണ്ടനിരയാണ്‌ മത്സരിക്കാന്‍ തയ്യാറായിട്ടുള്ളത്‌.

No comments:

Post a Comment