Saturday, April 23, 2011

എച്ച്‌എംഎല്‍ ഭൂമി സര്‍ക്കാരിന്‌ ഏറ്റെടുക്കാമെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌


കല്‍പ്പറ്റ: മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനിയുടെതായി സംസ്ഥാനത്തുള്ള ഭൂമിയില്‍ ഹാരിസണ്‍സ്‌ മലയാളം കമ്പനിക്ക്‌ യാതൊരു അവകാശവുമില്ല. എട്ട്‌ ജില്ലകളിലായി എച്ച്‌എംഎല്ലിന്റേതെന്ന്‌ അവര്‍ അവകാശപ്പെടുന്ന 60,000 ഏക്കറോളം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ റവന്യൂ അസി. കമീഷണര്‍ സജിത്ത്‌ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം സര്‍ക്കാരിന്‌ ശുപാര്‍ശചെയ്‌തു. എച്ച്‌എംഎല്‍ കമ്പനി അനധികൃതമായാണ്‌ ഭൂമി കൈവശംവെക്കുന്നതെന്ന്‌ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്റെ പരിഗണനയിലാണ്‌.
എട്ട്‌ ജില്ലകളിലെ 39 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഹാരിസണ്‍സ്‌ കമ്പനി വക തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നത്‌. എച്ച്‌എംഎല്‍ കൈവശംവെക്കുന്ന ഭൂമികളുടെ ഉടമസ്ഥത സംശയാസ്‌പദമാണെന്ന്‌ റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയും റിപ്പോര്‍ട്ടു നല്‍കിയിരുന്നു. അനധികൃതമായ ഭൂമി കൈമാറ്റവും റവന്യൂ- രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും കമ്പനിയും തമ്മിലുള്ള അവിഹതബന്ധവും ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന്‌ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എല്‍ മനോഹറിനെ നിയമോപദേശം നല്‍കുന്നതിന്‌ സര്‍ക്കാര്‍ നിയോഗിച്ചു. സര്‍ക്കാരിന്റെ ഭൂമികളില്‍നിന്ന്‌ കമ്പനിയെ നിയമപരമായി ഒഴിപ്പിക്കേണ്ടതാണെന്നായിരുന്നു അദ്ദേഹവും നല്‍കിയ ഉപദേശം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ സജിത്ത്‌ബാബുവിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയെ പ്രത്യേക ടീമായി നിശ്‌ചയിച്ചത്‌.
നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ ഹാരിസണ്‍ മലയാളം കമ്പനി എന്ന അവകാശവാദവും തെറ്റാണ്‌. 1984 ല്‍ മെമോറാണ്ടം ഓഫ്‌ അസോസിയേഷന്‍ പ്രകാരമാണ്‌ കമ്പനി രൂപീകരിച്ചത്‌. ഇതിന്റെ മേജര്‍ ഷെയര്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ട്‌ ആസ്ഥാനമായുള്ള മലയാളം പ്ലാന്റേഷന്‍സ്‌ (ഹോള്‍ഡിങ്‌സ്‌) എന്ന കമ്പനിയാണ്‌. വിദേശവിനിമയചട്ടം അനുസരിച്ച്‌ വിദേശ കമ്പനികള്‍ക്ക്‌ ഒരുതുണ്ട്‌ ഭൂമി വില്‍ക്കാനോ വാങ്ങാനോ സാധിക്കില്ല എന്നിരിക്കെ ഒരു വിദേശകമ്പനി പ്രധാന ഷെയര്‍ഹോള്‍ഡറായുള്ള ഒരു കമ്പനിക്ക്‌ നിലനില്‍ക്കാനാകുന്നുവെന്നതും സംശയാസ്‌പദമാണ്‌ എന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
15,786.32 ഏക്കര്‍ ഭൂമി മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) ലിമിറ്റഡിന്‌ സ്വതന്ത്രവിനിയോഗാവകാശമുള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്‌ കേരളത്തില്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ്‌ (ഇന്ത്യ) ലിമിറ്റഡിനോ അതില്‍നിന്നുണ്ടായ ഹാരിസണ്‍സ്‌ മലയാളം ലിമിറ്റഡിനോ വന്നുചേരുന്നതിന്‌ നിയമപരമായ തടസ്സങ്ങള്‍ ഏറെയാണ്‌. വില്ലേജുകളിലെ നിലവിലുള്ള അടിസ്ഥാനരേഖയായ തണ്ടപ്പേര്‍ കണക്കുപ്രകാരം കമ്പനിയുടെ കൈവശം 43,194.42 ഏക്കര്‍ സ്ഥലമുണ്ട്‌. ഇതില്‍ 15,786.32 ഏക്കര്‍ മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) ന്റെ പേരിലുള്ളതാണ്‌. 10,005.55 ഏക്കര്‍ ഭൂമി കമ്പനി ഇതിനോടകം കൈമാറിയിട്ടുണ്ട്‌. ഇതാകട്ടെ അസാധുവാണ്‌. വിവിധ പാട്ടാധാരങ്ങളിലൂടെയും ചാര്‍ത്തവധികളിലൂടെയും പാട്ടമായി ലഭിച്ച 40,975.82 ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമപ്രകാരവും അന്യംനില്‍പ്പു നിയമപ്രകാരവും സര്‍ക്കാറിന്‌ ഏറ്റെടുക്കാം. അതോടൊപ്പം മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) പേരിലുള്ള 15,786.32 ഏക്കര്‍ ഭൂമിയും അന്യംനില്‍പ്പ്‌ ഭൂമിയായി ഏറ്റെടുക്കണം. ഹാരിസണ്‍സിന്റെ മിച്ചഭൂമി കേസ്‌ പരിഗണിക്കുമ്പോള്‍ കമ്പനി അവകാശപ്പെടുന്നതുപോലെ 5730 ഏക്കറില്‍ മാത്രമാണ്‌ പ്ലാന്റേഷന്‍സ്‌ ഉള്ളതെങ്കില്‍ 81 ാം വകുപ്പ്‌ പ്രകാരമുള്ള ഒഴിവാക്കല്‍ റദ്ദ്‌ചെയ്‌ത്‌ ബാക്കി മുഴുവന്‍ ഭൂമിയും സര്‍ക്കാരിലേക്ക്‌ ഏറ്റെടുക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

No comments:

Post a Comment