Thursday, April 21, 2011

ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ഒ വി സുരേഷ്‌
കല്‍പ്പറ്റ: ഹാരിസണ്‍സ്‌ മലയാളം കമ്പനി കൈവശംവെച്ചനുഭവിക്കുന്ന സ്ഥലങ്ങളിലേറെയും പാട്ടക്കരാറിലൂടെയാണ്‌ ലഭിച്ചത്‌ എന്ന്‌ കുടുതല്‍ വ്യക്തമാകുന്നു. കൊല്ലം, തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസുകളിലായി രജിസ്‌റ്റര്‍ചെയ്‌ത മൂന്ന്‌ ആധാരങ്ങളാണ്‌ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന്‌ ഹാരിസണ്‍സ്‌ മലയാളം കമ്പനി ഹാജരാക്കുന്നത്‌. ഇവയില്‍ കൊല്ലത്ത്‌ രജിസ്‌റ്റര്‍ചെയ്‌ത 1600/1923 നമ്പര്‍ ആധാരത്തിന്റെ സാധുതയില്ലായ്‌മ കഴിഞ്ഞദിവസം ദേശാഭിമാനി റിപ്പോര്‍ട്ടുചെയ്‌തിരുന്നു. ചെങ്കല്‍പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസിലെ 2804/1923 ആധാരം പ്രകാരം 23419 ഏക്കറും 2805/1923 പ്രകാരം 5893 ഏക്കറുമാണുള്ളത്‌. വിവിധ ആളുകളിലൂടെ മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനിയുടെ കൈവശം എത്തിച്ചേര്‍ന്ന സ്ഥലങ്ങള്‍ അന്യംനില്‍പ്പ്‌ നിയമമനുസരിച്ച്‌ സര്‍ക്കാരിന്‌ വന്നുചേരേണ്ടതാണ്‌ എന്ന്‌ ഹാരിസണ്‍സ്‌ ഭൂമി സംബന്ധിച്ച്‌ അന്വേഷണം നടത്തിയ റവന്യൂ അസി. കമീഷണര്‍ ഡി സജിത്ത്‌ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സര്‍ക്കാരിന്‌ റിപ്പോര്‍ട്ടുനല്‍കിയിരുന്നു.
1923 സെപ്‌തംബര്‍ 25നാണ്‌ ചെങ്കല്‍പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ ഇരുരേഖകളും രജിസ്‌റ്റര്‍ചെയ്‌തത്‌. 2804 നമ്പര്‍ ആധാരം അനുസരിച്ച്‌ ഇംഗ്ലീഷ്‌ കമ്പനീസ്‌ ആക്ട്‌ പ്രകാരം രൂപീകൃതമായ ദി ഈസ്‌റ്റ്‌ ഇന്ത്യന്‍ ടീ ആന്‍ഡ്‌ പ്രൊഡ്യൂസ്‌ കമ്പനിയില്‍നിന്നാണ്‌ ഇംഗ്ലണ്ടില്‍തന്നെ രൂപീകൃതമായ ദി മലയാളം പ്ലാന്റേഷന്‍സ്‌ ലിമിറ്റഡ്‌ ഭൂമി വാങ്ങിയത്‌. 1800 ന്‌ മുമ്പ്‌ നാട്ടുപ്രമാണിമാരായിരുന്ന കുഞ്ഞുകൃഷ്‌ണന്‍ നായര്‍, തക്കറക്കോവില്‍ കണവിക്കാരാവാന്‍ തിരുമുല്‍പ്പാട്‌, ആനോത്ത്‌ തറവാട്ടിലെ മാധവിയമ്മ, ആനോത്ത്‌ ശങ്കരന്‍നായര്‍, മൂപ്പില്‍ തറവാട്ടിലെ കുഞ്ഞുകൃഷ്‌ണന്‍, തച്ചറക്കാവില്‍ വലിയ തിരുമുല്‍പ്പാട്‌ രാജ തുടങ്ങിയവരില്‍നിന്ന്‌ 99 വര്‍ഷത്തേക്ക്‌ പാട്ടത്തിനെടുത്തതാണ്‌ ഇവ. അച്ചൂരാനം, പൊഴുതന, മൂപൈനാട്‌, കോട്ടപ്പടി, മുട്ടില്‍ സൗത്ത്‌, ചുണ്ടേല്‍ വില്ലേജുകളിലായാണ്‌ 18469.62 ഏക്കര്‍ ഭൂമി. ഈ ഭൂമിയില്‍ മലയാളം പ്ലാന്റേഷന്‍സിന്‌ പാട്ടക്കാലാവധിയായ 99 വര്‍ഷത്തില്‍ ബാക്കികാലയളവിലേക്ക്‌ മാത്രമേ അവകാശമുള്ളു. ഇതൊരു വിലയാധാരമല്ല എന്ന്‌ അന്വേഷണസംഘം ഉറപ്പിച്ചു പറയുന്നു.
2805/1923 ആധാരം പ്രകാരം ദി മേപ്പാടി വയനാട്‌ ടീ കമ്പനി ലിമിറ്റഡ്‌ എന്ന കമ്പനിയില്‍നിന്നാണ്‌ മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനി 5893 ഏക്കര്‍ ഭൂമി വാങ്ങുന്നത്‌. ഇവയില്‍ 2660.07 ഏക്കര്‍ വിവിധ വ്യക്തികളില്‍നിന്ന്‌ പാട്ടത്തിനെടുത്തവയാണ്‌. ഇത്‌ ഒഴിവാക്കി 1478.14 ഏക്കറില്‍ മാത്രമാണ്‌ കമ്പനിക്ക്‌ സ്വതന്ത്ര വിനിയോഗാവകാശമുള്ളത്‌. ഇതേ ആധാരത്തില്‍ എസ്‌റ്റര്‍ ട്രെലോപ്‌, വില്യം വിക്‌ടര്‍ ഹസില്‍ സ്‌റ്റോണ്‍, വില്യം മക്കന്‍ലേ, മെക്കന്‍സി എന്നിവര്‍ വിവിധ നാട്ടുപ്രമാണിമാരില്‍നിന്ന്‌ പാട്ടത്തിനെടുത്ത കുന്നുകളെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഇവയാണ്‌ പലകൈകള്‍ മറിഞ്ഞ്‌ അരപ്പറ്റ ടീ കമ്പനി, ദി റബ്ബര്‍ പ്ലാന്റേഷന്‍സ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ട്രസ്‌റ്റ്‌ ലിമിറ്റഡ്‌, ദി ഈസ്‌റ്റ്‌ ഇന്ത്യ ടീ ആന്‍ഡ്‌ പ്രൊഡ്യൂസ്‌ കമ്പനി, ദി മേപ്പാടി വയനാട്‌ ടീ കമ്പനി എന്നിവയില്‍ എത്തിപ്പെട്ടത്‌. പരസ്‌പര മാറ്റാധാരങ്ങളിലൂടെയും കരാര്‍ ആധാരങ്ങളിലൂടെയും കരാര്‍ ആധാരങ്ങളിലൂടെയുമാണ്‌ 5893 ഏക്കര്‍ ഭൂമിയും മേപ്പാടി ടീ കമ്പനിക്ക്‌ കാലാന്തരത്തില്‍ ലഭിച്ചത്‌. ഇവയില്‍നിന്നുതന്നെ വ്യക്തമാകുന്നത്‌ മേപ്പാടി ടീ കമ്പനിക്ക്‌ പാട്ടക്കരാര്‍ അനുസരിച്ച്‌ എന്ത്‌ അവകാശമാണോ ഭൂമിയില്‍ ഉണ്ടായിരുന്നത്‌ അതേഅവകാശം മാത്രമേ മലയാളം പ്ലാന്റേഷന്‍സിനും ലഭിക്കുകയുള്ളു എന്നാണ്‌. ഇതനുസരിച്ച്‌ 99 വര്‍ഷം പാട്ടക്കാലാവധിയെത്തിയ ഭൂമി മലയാളം പ്ലാന്റേഷന്‍സിനോ പിന്നീട്‌ ഹാരിസണ്‍സ്‌ മലയാളം കമ്പനിക്കോ കൈവശംവെക്കാന്‍ അവകാശമില്ല. അന്യംനില്‍പ്പ്‌ നിയമം അനുസരിച്ച്‌ അവകാശികളില്ലാത്ത ഭൂമി സര്‍ക്കാരിന്‌ ഏറ്റെടുക്കാമെന്നും സജിത്ത്‌ബാബു കമ്മിറ്റി സര്‍ക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments:

Post a Comment