Monday, October 22, 2012

പാചകവാതക വിതരണം: നിലവിലെ സ്ഥിതി തുടരണം- പിണറായി

കല്‍പ്പറ്റ: പാചകവാതക വിതരണത്തില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ വാങ്ങി സബ്‌സിഡി ബാങ്ക്‌വഴി നല്‍കാമെന്ന നിര്‍ദേശം പ്രായോഗികമല്ല. എന്‍ജിഒ യൂണിയന്‍ വയനാട് ജില്ലാകമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് കല്‍പ്പറ്റയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാചകവാതക വിതരണം അട്ടിമറിച്ച് ജനങ്ങളെ കഷ്ടപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഷത്തില്‍ ആറ് സിലിണ്ടര്‍ മാത്രമേ സബ്‌സിഡിയോടെ നല്‍കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇത് നടപ്പായാല്‍ വീടുകളില്‍ എങ്ങനെയാണ് പാചകം ചെയ്യുക. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം മൗനം പാലിച്ചു. കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഒമ്പതാക്കാം എന്ന് പറഞ്ഞത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞിട്ടില്ല. സബ്‌സിഡിയോടെതന്നെ പാചകവാതകം വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊതു ഉടമസ്ഥതയിലുള്ള എല്ലാത്തിനോടും കേന്ദ്രസര്‍ക്കാരിന് അലര്‍ജിയാണെന്ന് പിണറായി പറഞ്ഞു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, പൊതുമേഖല വ്യവസായങ്ങള്‍ എന്നുവേണ്ട എല്ലാത്തിന്റേയും ഓഹരി വിറ്റഴിക്കുക എന്ന ലക്ഷ്യം മാത്രമേ സര്‍ക്കാരിനുള്ളു. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവര്‍ന്നെടുക്കുന്നത് സര്‍വീസ് മേഖലയില്‍ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മുതലാളിത്തത്തിന്റെ കുഴപ്പം പരിഹരിക്കാന്‍ ജീവനക്കാരുടെ പെന്‍ഷനെ ഇല്ലാതാക്കുകയാണ്. മുതലാളിത്ത പ്രതിസന്ധിയെ ഇല്ലാതാക്കാനുള്ള മാര്‍ഗമായാണ് ലോക മുതലാളിത്തം പെന്‍ഷന്‍ ഫണ്ട് ഉള്‍പ്പെടെയുള്ളവ ഓഹരി കമ്പോളത്തിലേക്ക് മാറ്റുന്നത്. ഇത് അതേപടി അനുസരിക്കുകയാണ് ഇന്ത്യയും. ഇതിന്റെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് തൊഴില്‍രഹിതരായ യുവാക്കളുടെ സ്വപ്‌നം ഇല്ലാതാക്കുന്നത്- പിണറായി പറഞ്ഞു.

No comments:

Post a Comment