Thursday, November 29, 2012

കാര്‍ത്തികേയനെ വിമര്‍ശിക്കുന്നത് കുരുടന്‍ ആനയെ കണ്ടപോലെ

കാര്‍ത്തികേയനെ വിമര്‍ശിക്കുന്നത് കുരുടന്‍ ആനയെ കണ്ടപോലെ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞത് എന്താണ് എന്ന് വ്യക്തമാകാതൊയണ് ചിലര്‍ വാളെടുക്കുന്നത്. പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനത്തിലെ ചില പൊള്ളത്തരങ്ങളിലേക്കാണ് ജി കാര്‍ത്തികേയന്‍ വിരല്‍ ചൂണ്ടിയത്. അതിനെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറുടെ വാക്കുകളുമായി ചേര്‍ത്തുകെട്ടുന്നത് തീവണ്ടിക്ക് കാളയെ കെട്ടുന്നതുപോലെയായിരിക്കും. മാധ്യമപ്രവര്‍ത്തനമെന്നത് കൃത്യമായി അടയാളപ്പെടുത്താന്‍ ഇന്ന് സാധിക്കില്ല എന്ന് ഉറപ്പ്. എന്നാല്‍ ചില അതിര്‍വരമ്പുകള്‍ അതിന് സൂക്ഷിക്കേണ്ടതല്ലേ. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കോട്ടയത്ത് മാധ്യമ റിപ്പോര്‍ട്ടിങ്ങിലെ ധാര്‍മികത എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിലാണ് ജി കാര്‍ത്തികേയന്‍ വിവാദമായ പരാമര്‍ശം നടത്തിയത്. അത് വിവാദമാക്കാന്‍ മാത്രം ഒന്നുമില്ല താനും. പകരം ഗൗരവതരമായ ആത്മപരിശോധനയ്ക്കായിരുന്നു വിധേയമാക്കേണ്ടിയിരുന്നത്. സെമിനാറിലെ വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്പീക്കര്‍ സംസാരിച്ചത്. സമൂഹത്തില്‍ വിഷയങ്ങള്‍ ഏറെയുണ്ട്. അതൊന്നും പറയാതെ നടിയുടെ പ്രസവത്തിന്റെ പിന്നാലെ പോകുന്നതാണ് മാധ്യമപ്രവര്‍ത്തനം എന്ന സ്ഥിതിയിലേക്ക് എത്തി എന്ന് ആരുപറഞ്ഞാലും അതിലെ വിമര്‍ശനം മാത്രം സ്വീകരിച്ചാല്‍പോരെ. അതിനു പകരം പ്രസവം ചിത്രീകരിച്ചതിനെയാണ് വിമര്‍ശിക്കുന്നത് എന്ന് പറയുന്നത് കുരുടന്‍ ആനയെ കണ്ടതുപോലെയാണ്. ജി കാര്‍ത്തികേയന്‍ എന്ന വ്യക്തിയുടെ അഭിപ്രായത്തിലെ ശരിതെറ്റുകളെ ആര്‍ക്കും പരിശോധിക്കാം. അതിനുപകരം വാക്കുകളെ കൊല്ലുന്നത് ജനാധിപത്യപരമല്ല. വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ക്ക് പറയാന്‍ എന്തെല്ലാം വിഷയം കിടക്കുന്നു. മാധ്യമപ്രവര്‍ത്തനമെന്നാല്‍ ഇക്കിളിപ്പെടുത്തലും ആഘോഷവുമാണ് എന്ന് കരുതുന്നവര്‍ക്ക് ഇത്തരം വാക്കുകളെ അത്തരം മനസ്സോടെ മാത്രമേ സ്വീകരിക്കാനാകൂ. അത് അവരുടെ അല്‍പ്പത്തരമാണ്.

No comments:

Post a Comment